2016, ഏപ്രിൽ 29, വെള്ളിയാഴ്‌ച

ഓര്‍മ്മയില്‍

ഓര്‍മ്മയിലെന്നും തെളിയുന്നു സഖി നിന്റെ
ഓമനത്തൂമുഖപ്പാര്‍വണേന്ദു!
പ്രിയസഖീ നീയെന്റെ ഹൃദയത്തിലേകിയ
പ്രണയനിലാവൊളി സാന്ദ്രമിന്നും!

നിളയുടെ കരയിലെ മണലിലിരുന്നു നാം
നിറമുള്ള കനവുകള്‍ നെയ്തിരുന്നു;
പിരിയാതെയൊരു മനസ്സോടെ നാം വാഴുന്ന
പ്രണയസാമ്രാജ്യം കിനാവുകണ്ടു!

നീലനഭസ്സിനുമപ്പുറത്തെവിടെയോ
നിയതിയെന്തേ നിന്നെക്കൊണ്ടു പോയി?
നിന്നോര്‍മ്മകള്‍ മാത്രം മതിയെനിക്കോമനേ,
നിത്യതതന്നില്‍ ഞാനെത്തുവോളം!